പനാജി: അവസരങ്ങളൊരുക്കാനും അതേപോലെ തുലക്കാനും മത്സരിച്ച ഗോവക്ക് സമനില. സൂപ്പര്‍ ലീഗ് പോയന്‍റ് ടേബ്ളില്‍ ഒന്നാം സ്ഥാനത്തുള്ള പുണെ സിറ്റിക്കെതിരെയാണ് സീകോയുടെ ഗോവന്‍ പട 1-1ന് സമനില വഴങ്ങിയത്. ഗോള്‍രഹിതമായ ഒന്നാം പകുതിക്കുശേഷം, രണ്ടാം പകുതി കിക്കോഫ് ചെയ്തതിനു പിന്നാലെയാണ് ഗോളുകള്‍ പിറന്നത്. 46ാം മിനിറ്റില്‍ ഗോവന്‍ മുന്നേറ്റത്തിനിടെ പന്ത് പുണെ താരം റോജര്‍ ജോണ്‍സന്‍െറ ബൂട്ടില്‍ തട്ടി സ്വന്തം വലകുലുങ്ങിയപ്പോള്‍ ആതിഥേയര്‍ മുന്നിലത്തെി. പ്രതിരോധത്തിലെ പിഴവ് സമ്മാനിച്ച ഗോളിന് കൈയടി നേടിയ ഗോളിലൂടെ തിരിച്ചടിച്ചാണ് പുണെ ഒപ്പമത്തെിയത്. 64ാം മിനിറ്റില്‍ സെകോറയില്‍നിന്ന് ലഭിച്ച ക്രോസ് വെസ്ലി വെര്‍ഹോക് ഹൈബാളിലൂടെ ഗോവന്‍ ഗോള്‍വലക്കു മുകളിലേക്ക് നല്‍കിയപ്പോള്‍, ഉജ്ജ്വല ഹെഡറിലൂടെ യൂജിന്‍സണ്‍ ലിങ്ദോ ഗോവന്‍ ഗോളി എലന്‍ടന്‍ അന്‍ഡ്രാഡെയെ മറികടന്ന് ഗോളാക്കിമാറ്റി. കളി സമനിലയില്‍.
പിന്നീടുള്ള നിമിഷങ്ങള്‍ ഇരുനിരയും ഗോളിനായി പൊരുതിക്കളിച്ചെങ്കിലും പ്രതിരോധത്തിലെ കരുത്ത് പരീക്ഷിച്ചതല്ലാതെ പന്ത് വലയിലത്തെിയില്ല.
ആറ് മാറ്റങ്ങളുമായിറങ്ങിയ ഗോവയും മൂന്നു മാറ്റങ്ങള്‍ കളത്തില്‍ വരുത്തിയ പുണെയും ആദ്യ മിനിറ്റു മുതല്‍ ആക്രമണ മൂഡിലായിരുന്നു. കരുത്തരായ എതിരാളിയുടെ നാട്ടില്‍, പ്രതിരോധത്തിന് ബലം നല്‍കി 4-4-2 ശൈലിയില്‍ പുണെയും കളിച്ചു. മൗറയിലൂടെ പത്താം മിനിറ്റില്‍ ഗോവയാണ് ഗോളിലേക്കുള്ള ആദ്യ ഷോട്ട് പറത്തിയത്. മൗറയെ തടയാന്‍ പുണെ ഗോളി സ്റ്റീവന്‍ സിമണ്‍സണ്‍ അഡ്വാന്‍സ് ചെയ്തെങ്കിലും പന്ത് ഗോള്‍വര കണക്കാക്കി പറന്നു. പക്ഷേ, കുതിച്ചത്തെിയ റോജര്‍ ജോണ്‍സന്‍െറ അസാമാന്യ ക്ളിയറന്‍സില്‍ വരതൊടാതെ പന്ത് പറന്നകന്നു. രണ്ടാം പകുതിയില്‍ ഹാവോകിപും മൗറയും നടത്തിയ മിന്നുന്ന ആക്രമണങ്ങളും ഗോളായി മാറിയില്ല.
അതേസമയം, പുണെ നിരയില്‍ ഏകോപനമില്ലാതെയായിരുന്നു തുന്‍ചായ് സാന്‍ലിയും കാലു ഉച്ചെയും പന്തു തട്ടിയത്. രണ്ടാം പകുതിയിലെ 61ാം മിനിറ്റില്‍ സാന്‍ലിയെ പിന്‍വലിച്ച് വെസ്ലി വെര്‍ഹോകും ബികാഷ് ജെയ്റുവിന് പകരം ജാക്കിചന്ദ് സിങ്ങും കളത്തിലിറങ്ങി. ഈ മാറ്റത്തിനു പിന്നാലെയാണ് പുണെയുടെ സമനില ഗോള്‍ പിറന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.